Skip to main content

നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് മൂന്ന് വർഷത്തിനകം പുതിയ കെട്ടിടം നിർമിക്കും: മന്ത്രി വീണാ ജോർജ്

നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് മൂന്ന് വർഷത്തിനകം അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിക്കുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് അനുവദിച്ച പുതിയ ആമ്പുലൻസ്, നവീകരിച്ച ഒ പി കൗണ്ടർ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കാൻ സ്ഥലപരിമിതി പ്രശ്നമാണ്. ഇത് പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണ്. പുതിയ കെട്ടിത്തിനാവശ്യമായ ഫണ്ട് കിഫ്ബി വഴി ലഭ്യമാക്കാമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കിടത്തി ചികിത്സയിൽ വൻ വർധനവുണ്ടായിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ സൌജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഭക്ഷ്യമന്ത്രി പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ അനിലിന്റെ എം.എൽ.എ ഫണ്ടിൽ നിന്നും 38 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ ഐസിയു വെന്റിലേറ്റർ ഉൾപ്പെടെ അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ആമ്പുലൻസിന്റെ ഫ്ളാഗ് ഓഫും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ വിനിയോഗിച്ച് വാങ്ങിയ നേത്രരോഗ കീഹോൾ സർജ്ജറി ഉപകരണങ്ങളുടെയും ക്യാൻസർ രോഗ നിർണ്ണയ ടെസ്റ്റുകൾ, തൈറോയിഡ് ടെസ്റ്റുകൾ തുടങ്ങിയവ നടത്തുന്നതിനുള്ള ഹോർമോൺ അനലൈസർ മെഷിന്റെയും നവീകരിച്ച ഒ.പി. കൗണ്ടറിന്റെയും ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.  നെടുമങ്ങാട് ജില്ലാ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ,  ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.

date